ക്ഷയരോഗം ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 21-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; സന്ദര്‍ശിക്കാനെത്തിയ പിതാവിന് കുറിപ്പെഴുതി നല്‍കി യുവതി


 ന്യൂഡെല്‍ഹി: ക്ഷയരോഗം ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 21-കാരിയെ പീഡിപ്പിച്ചെന്ന് പരാതി. 

ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ ഐ സി യുവില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ പിതാവിനോടാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. 

ഒക്ടോബര്‍ 21-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശ്വാസതടസം നേരിട്ടതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐ സി യുവിലേക്ക് മാറ്റി. ചൊവ്വാഴ്ചയോടെയാണ് യുവതിയുടെ ആരോഗ്യനില അല്പം മെച്ചപ്പെട്ടത്. അന്ന് തന്നെ പിതാവ് യുവതിയെ ഐസിയുവില്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് താന്‍ പീഡിപ്പിക്കപ്പെട്ടെന്നും വികാസ് എന്നയാളാണ് പീഡിപ്പിച്ചതെന്നും യുവതി പിതാവിന് കടലാസില്‍ എഴുതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ആശുപത്രിയിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ കുറിപ്പില്‍ പറഞ്ഞിരുന്ന വികാസ് എന്നയാളെ തിരിച്ചറിയുകയും ചെയ്തു. 

ഇയാള്‍ ആശുപത്രിയുടെ ജീവനക്കാരനല്ലെന്നും പുറംകരാര്‍ വഴി നിയമിച്ച ജീവനക്കാരനാണെന്നും പോലീസ് പറഞ്ഞു. ആരോഗ്യനില മോശമായതിനാല്‍ പോലീസിന് യുവതിയുടെ മൊഴി രേഖപ്പെടുത്താനായില്ല. സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡും അന്വേഷണം നടത്തുന്നുണ്ട്. യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായും ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് കമ്മീഷണര്‍ കെ കെ റാവു പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

Comments